കേരളത്തിൽ ഉൾപ്പെടെയുള്ള പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ മാറ്റം വരുത്താതെ കേന്ദ്രം വീണ്ടും പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം ഇറക്കി. 2014 മുതൽ ഇത് ഏഴാം തവണയാണ് കരട് വിജ്ഞാപനം ഇറക്കുന്നത്. സംസ്ഥാനങ്ങൾ നൽകിയ നിർദ്ദേശങ്ങളും ആറാമത്തെ വിജ്ഞാപനത്തിലെ പിഴവുകളും വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച സമിതിയുടെ പരിഗണനയിലാണ്. അതിനാലാണ് വീണ്ടും കരട് വിജ്ഞാപനം ചെയ്യുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2013 നവംബർ 13ന് ഇറക്കിയ ഉത്തരവാണ് ഇപ്പോൾ പ്രാബല്യത്തിൽ ഉള്ളത്. ഈ ഉത്തരവിൽ കേരളത്തിനായി 2018 ഡിസംബറിൽ ഭേദഗതി വരുത്തി.അതനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ബാധകമാകുന്ന ഇ എസ് എ മേഖല ഉള്ളത്.
കേരളത്തിൽ 131 വില്ലേജുകളിലായി വനഭൂമി ഉൾപ്പെടെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇടുക്കി വയനാട് ജില്ലകളിലെ 31 വില്ലേജുകളെ ഇഎസ് എ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
ഉപഗ്രഹ സർവേയ്ക്കും പ്രദേശങ്ങളിൽ നേരിട്ടുള്ള പരിശോധനകൾക്കും ശേഷം സംസ്ഥാനത്ത് ഇ എസ് എ പരിധിയിൽ 8590.69 കിലോമീറ്റർ ആയി ചുരുക്കണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവയെ സംരക്ഷിച്ചുകൊണ്ട് വനമേഖലകൾ മാത്രം ഇഎസ് എ ആക്കുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം. എന്നാൽ വയനാട്ടിലെയും ഇടുക്കിയിലെയും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകൾ ഒഴിവാക്കാൻ കഴിയില്ലെന്ന് നിലപാടിലാണ് കേന്ദ്ര സമിതി. കേരളത്തിന് പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി 56825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പശ്ചിമഘട്ടത്തിൽ ആകെ ഇഎസ് എ ആയി ഉൾപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിലുള്ള കരടിനെ കുറിച്ച് 60 ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാം. ഇമെയിൽ [email protected]
For the seventh time, the central government is putting a draft notification in the farmer's porridge. It is also trying to silence those who respond.





















